New Posts

സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാം !


സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാം !





                                   സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ട്‌ സംസ്‌ഥാനത്ത്‌ ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്‌. വാഹനങ്ങളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌ കര്‍ശന നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
കുട്ടികളെ സ്‌കൂളിലേക്ക്‌ പറഞ്ഞയച്ചു കഴിഞ്ഞാല്‍ അമ്മമാരുടെ ഉള്ളില്‍ ആധിയാണ്‌. സ്‌കൂള്‍ വിട്ട്‌ കുട്ടി മടങ്ങിയെത്തും വരെയുള്ള ആധിയുടെ കാരണം വാഹനങ്ങളുടെ മരണപ്പാച്ചില്‍ തന്നെ.
അമിത വേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും ലഹരി ഉപയോഗവും തല്ലിക്കെടുത്തുന്നത്‌ കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്‌. സ്‌കൂള്‍ വാഹനങ്ങളുടെ സ്‌ഥിതിയും മറ്റൊന്നല്ല.
സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ട്‌ ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്‌. വാഹനങ്ങളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌ കര്‍ശന നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അതേസമയം സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷിത യാത്രയ്‌ക്ക് പ്രത്യേക ശ്രദ്ധയും നല്‍കേണ്ടതുണ്ട്‌.
കുടുംബത്തിന്റെയും സ്‌കൂളിന്റെയും നിലവാരം ഇന്ന്‌ വളരെയധികം ഉയര്‍ന്നിരിക്കുന്നു. കുട്ടികളെ സുരക്ഷിതരായി ക്ലാസുകളില്‍ കൊണ്ടുവരികയും തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം സ്‌കൂളുകള്‍ ഏറ്റെടുത്തിരിക്കുന്നു.
ഇതിനായി സ്‌കൂള്‍ ബസ്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. എന്നാല്‍ ഇതിലെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല കേവലം ഒരു വ്യക്‌തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്‌കൂള്‍ അധികൃതരും ഡ്രൈവറും മാതാപിതാക്കളും കുട്ടികളും ഇതില്‍ പങ്കാളികളാവേണ്ടതുണ്ട്‌.

ആദ്യ ദിനങ്ങള്‍ കരുതലോടെ

സ്‌കൂള്‍ തുറപ്പ്‌ അക്ഷരാര്‍ഥത്തില്‍ ഉത്സവകാലമാണ്‌. എവിടെയും തിക്കും തിരക്കും. സ്‌കൂള്‍ പരിസരത്തും റോഡുകളിലും വാഹനങ്ങള്‍ നിറയും. അതോടൊപ്പം മഴയും ചെളിയും. റോഡിലൂടെയുള്ള യാത്ര മുതിര്‍ന്നവര്‍ക്കുപോലും ദുഃസഹമാകും.
സ്‌കൂള്‍ തുറന്നുവരുന്ന ആദ്യ ദിവസങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ യാത്രാ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. മിക്ക കുട്ടികള്‍ക്കും സ്‌കൂള്‍ പുതിയ അന്തരീക്ഷമായിരിക്കും.
ഇവിടുത്തെ റോഡുകളും അവിടെ ഓടുന്ന വാഹനങ്ങളുടെ ബാഹുല്യമൊന്നും അവര്‍ അറിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ അപകടങ്ങള്‍ക്കുള്ള സാധ്യതയും വളരെയേറെയാണ്‌.
കുട്ടികളെ വരി നിര്‍ത്തി സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ഇറക്കാനും കയറ്റാനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്തും വൈകിട്ട്‌ സ്‌കൂള്‍ പിരിയുന്ന സമയത്തും സ്‌കൂള്‍ പരിസരങ്ങളിലും റോഡുകളിലും അധ്യാപകരുടെയും ബന്ധപ്പെട്ട അധികൃതരുടെയും സൂക്ഷ്‌മമായ നിരീക്ഷണം ഉണ്ടാകണം.

പഴുതടച്ച സുരക്ഷ

ഡ്രൈവറെ തിരഞ്ഞെടുക്കുന്നതു മുതല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു. സ്‌കൂള്‍ ബസ്‌ ഡ്രൈവറായി തിരഞ്ഞെടുക്കുന്ന ആള്‍ക്ക്‌ കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും മുന്‍പരിചയം ഉണ്ടായിരിക്കണം എന്നത്‌ നിര്‍ബന്ധമാണ്‌. മുമ്പ്‌ യാതൊരുവിധ വാഹനാപകടവും വരുത്താത്ത ആളായിരിക്കണം.
സ്‌കൂള്‍ ബസില്‍ ഡ്രൈവറെ കൂടാതെ ഒരു ടീച്ചര്‍, അറ്റെന്‍ഡര്‍ എന്നിവര്‍ നിര്‍ബന്ധമാണ്‌. കൂടാതെ ഒരു ക്ലാസ്‌ ടീച്ചറും ഉണ്ടായിരിക്കണം. ക്ലാസ്‌ ടീച്ചര്‍ ബസില്‍ വരുന്ന കുട്ടികളുടെ പേരും അത്യാവശ്യം വേണ്ട ഫോണ്‍ നമ്പരുകളും രജിസ്‌റ്ററില്‍ രേഖപ്പെടുത്തി കൈവശം സൂക്ഷിക്കേണ്ടതാണ്‌.
അപകടങ്ങള്‍ ഒഴിവാക്കാനായി സകൂള്‍ പരിസരത്ത്‌ വാഹനങ്ങള്‍ പിന്നോട്ട്‌ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്‌. സ്വകാര്യ വാഹനങ്ങളും സ്‌കൂള്‍ വാനായി ഓടുന്നുണ്ട്‌. ഇവയിലെല്ലാം സ്‌പീഡ്‌ ഗവര്‍ണര്‍ നിര്‍ബന്ധമാണ്‌.
കൂടാതെ സുരക്ഷയുടെ ഭാഗമായി സ്‌കൂള്‍ ബസുകള്‍ക്കെല്ലാം ഒരേ നിറം നല്‍കിവരുന്നു. സ്‌കൂള്‍ ബസ്‌ എളുപ്പത്തില്‍ തിരിച്ചറിയാനാണിത്‌. സ്‌കൂളുകള്‍ക്കുവേണ്ടി ഓടുന്ന സ്വകാര്യ വാഹനങ്ങളുടെ മുന്നില്‍ 'ഓണ്‍ സ്‌കൂള്‍ ട്രിപ്പ്‌' എന്ന ബോര്‍ഡ്‌ വയ്‌ക്കണം. ഓവര്‍ ലോഡിങും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

കര്‍ശന പരിശോധനകള്‍

പുതിയ സ്‌കൂള്‍ ബസുകള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം. സാധാരണയായി എല്ലാ വര്‍ഷവും സ്‌കൂള്‍ തുറക്കുന്നതിന്‌ മുമ്പ്‌ വാഹന പരിശോധന നടത്താറുണ്ട്‌.
കാലാവധി തീര്‍ന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും സ്‌കൂള്‍ കുട്ടികള്‍ക്കായി സര്‍വീസ്‌ നടത്തരുതെന്ന്‌ കര്‍ശന നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ്‌ നല്‍കിയിട്ടുണ്ട്‌.
കൂടാതെ സ്‌കൂള്‍ യാത്രയില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കാനും അവയെക്കുറിച്ച്‌ ചര്‍ച്ച നടത്താനും എല്ലാ വര്‍ഷവും ജൂണില്‍ സ്‌റ്റുഡന്‍സ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഫെസിലിറ്റി കമ്മിറ്റി കൂടാറുണ്ട്‌.
ഇതില്‍ കലക്‌ടര്‍, ആര്‍ ഡി ഒ, ആര്‍ ടി ഒ, വിദ്യാര്‍ഥി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ബസ്‌ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കമ്മിറ്റിയില്‍ വിദ്യാര്‍ഥികളുടെ യാത്രാ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പങ്കുവയ്‌ക്കാം.
വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കുക, കണ്‍സഷന്‍ നല്‍കാതിരിക്കുക, അസഭ്യം പറയുക തുടങ്ങി കുട്ടികളുടെ പരാതി എന്തുതന്നെയായാലും വേണ്ട നടപടി സ്വീകരിക്കുന്നതായിരിക്കും.

നടന്നുള്ള യാത്രയിലും ശ്രദ്ധവേണം

സംസ്‌ഥാനത്തെ ഒട്ടുമിക്ക റോഡുകളും ഇടുങ്ങിയതാണ്‌. നടപ്പാതകളുമില്ല. ഇനി ഉണ്ടെങ്കില്‍ത്തന്നെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിലൂടെയുള്ള യാത്ര വാഹനാപകടങ്ങളെക്കാള്‍ അപകടകരമാണ്‌. മൂടിയില്ലാത്ത ഓടകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. മഴക്കാലത്തും മറ്റും കുട്ടികള്‍ ഓടയില്‍ അകപ്പെട്ട്‌ അപകടമുണ്ടാകാറുണ്ട്‌.
വീതികുറഞ്ഞ വഴിയും വാഹനങ്ങളുടെ മത്സര ഓട്ടവും കാല്‍ നടയാത്രക്കാര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂട്ടുന്നു. അല്‌പം ശ്രദ്ധയോടെയും കരുതലോടെയും കുട്ടികളുമായി സ്‌കൂളില്‍ പോകാം.
റോഡിന്റ ഇരുവശവും നോക്കി വാഹനങ്ങള്‍ വരുന്നില്ലാന്ന്‌ ഉറപ്പിച്ച ശേഷം മാത്രം റോഡ്‌ മുറിച്ചു കടക്കുക. കുട്ടികള്‍ക്ക്‌ ഇതിനുള്ള പരിശീലനം വീട്ടിലും സ്‌കൂളിലും നല്‍കണം. മുതിര്‍ന്നവര്‍ കൂടെയുണ്ടെങ്കില്‍ കുട്ടിയുടെ കൈപിടിച്ച്‌ റോഡ്‌ മുറിച്ചു കടക്കാന്‍ സാഹായിക്കുക.
ചില കുട്ടികള്‍ മാതാപിതാക്കളുടെ കൈ വിടുവിച്ച്‌ റോഡില്‍ അലക്ഷ്യമായി ഓടാറുണ്ട്‌. ഇത്‌ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്‌. ഇത്‌ അപകടങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന്‌ കുട്ടികളെ പറഞ്ഞ്‌ മനസിലാക്കുക.
റോഡിന്റെ വശം ചേര്‍ന്നു നടക്കാന്‍ പഠിപ്പിക്കാം. തിരക്കേറിയ നഗരങ്ങളിലൂടെയാണ്‌ യാത്രയെങ്കില്‍ ട്രാഫിക്‌ സിഗ്നലുകള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മനസിലാക്കി കൊടുക്കേണ്ടത്‌ മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമയാണ്‌.

സൈക്കില്‍ യാത്രക്കാര്‍ അറിയാന്‍

സൈക്കിളില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം നിറഞ്ഞൊഴുകുന്ന റോഡുകളില്‍ സൈക്കില്‍ യാത്ര പലപ്പോഴും സുരക്ഷിതമല്ല. അതിനാല്‍ തിരക്കൊഴിഞ്ഞ വഴികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
എപ്പോഴും റോഡിന്റെ ഇടതുവശം ചേര്‍ന്നു വേണം സൈക്കിള്‍ ഓടിക്കാന്‍. പഴകിയതും തുരുമ്പിച്ചതുമായ സൈക്കില്‍ കുട്ടികള്‍ക്ക്‌ സ്‌കൂള്‍ യാത്രയ്‌ക്ക് നല്‍കരുത്‌.
റോഡ്‌ കളിക്കളമല്ലെന്ന്‌ കുട്ടികള്‍ക്ക്‌ ബോധ്യപ്പെടുത്തി കൊടുക്കുക. റോഡിലൂടെയുള്ള യാത്രയും ഡ്രൈവിംങും എല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്‌ കുട്ടികള്‍ തിരിച്ചറിയട്ടെ.

                           
                                                            കടപ്പാട്‌: ബി ജെ ആന്റണി,
                                                                        റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍, കോട്ടയം





Read also

Comments